സ്വന്തമായി ഒരു കാക്കയെ വേണം
ചിറകിൽ പുതച്ചിരുന്നു നാട് തെണ്ടാനോ
കണ്ണിൽ കറുപ്പ് തേച്ചു കൃഷ്ണ മണി കറുപ്പിക്കാനോ അല്ല
എന്റെ കാക്ക എല്ലാ കാലങ്ങളിലേക്കും വേണ്ടി
എന്റെ കാക്ക എല്ലാ കാടുകൾക്കും വേണ്ടി
എന്റെ കാക്ക എല്ലാ മുന്നേറ്റങ്ങൾക്കും വേണ്ടി
തൊണ്ട പൊട്ടിക്കുമെന്നുമല്ല
ഈയൊരു കാക്കയ്ക്ക്
എന്റെ പ്രണയങ്ങളുമായോ
ആർത്തവച്ചോരയുമായോ കലിപ്പുമായൊ ആരാന്റെ കഴപ്പുമായോ
എന്നെക്കണ്ടപ്പോൾ പൊങ്ങിയ ലിംഗവുമായോ
യാതൊരു ബന്ധവുമില്ല
ഈ കാക്ക കരയുന്നത്
ചിരിച്ചുകൊണ്ടാണ്-ഇതിനെല്ലാം കളിയാണ് തമാശയാണ്
ഞാൻ ചാകുമ്പോൾ,പറഞ്ഞിട്ടുണ്ട്
എന്റെ കണ്ണിലെയും ചെവിമടക്കുകളിലെയും
ജടകളിലെയും നെഞ്ചിൻ കൂട്ടിലെയും
കാൽമുട്ടുകളിലെയും അസ്വസ്ഥത
കൊത്തിയെടുത്ത്
തുപ്പലിലും തീട്ടത്തിലും മുക്കിയുണക്കിയെടുത്ത്
നാട്ടു മൈതാനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന്
തൊലിയിൽ പൊതിഞ്ഞ പുസ്തകങ്ങൾ
എല്ലാ കുട്ടികൾക്കും വായിക്കാൻ കൊടുക്കണമെന്ന്
ഓരോ പല്ലിന്റെയും മഞ്ഞ നിറം കൊണ്ട് നഗരമാകെ ചായം തേക്കണം
നമ്മൾ കുടിച്ച കട്ടൻ ചായയുടെ പേരിൽ നഗരം മഞ്ഞിക്കട്ടെ
പിന്നെ ചെയ്യേണ്ടത്
മരിക്കുമ്പോഴും ഞാൻ ആർത്തവത്തിലായിരിക്കും
കാരണം എന്റെത്,എങ്ങനെയും മരിച്ചില്ലെങ്കിൽ
അതൊരു ആത്മഹത്യയായിരിക്കും
കാക്ക ആ ചോരയാണ് ശേഖരിക്കാൻ പോകുന്നത്
കാക്ക ആ ചോരയാണ് ചുളുങ്ങാത്ത വെള്ളക്കുപ്പായങ്ങളിൽ തൂവാൻ പോകുന്നത്
അമ്പല നടയിൽ,കൊട്ടിലുകളിൽ
വിശ്വാസത്തിന്റെ തേങ്ങപ്പൂളുകളിൽ കാക്ക അത് തൂവും
കാക്ക ആ ചോരയാണ് നാട് മുഴുവൻ തൂകാൻ പോകുന്നത്
അന്നേ കറുപ്പും,കറുത്ത ചുവപ്പും ,വെളുത്ത ചുവപ്പും
പിന്നെ ഇന്ന് വെറും ചുവപ്പും തീണ്ടലായിരിക്കെ
അന്നേ പൊള്ളിയ പോറിയ മുലകളിൽ
കറുത്ത മുലകളിൽ വെളുത്ത കൈ വെച്ച്
അളന്ന ശ്വാസത്തിന്റെ വേഗവും താളവും
ഇന്നത്തേക്ക് കൊല്ലങ്ങൾ കൊണ്ട് പെരുത്തിരിക്കുന്നു
കാലുകൾ ഉരിപ്പിൻ തണ്ട് കണക്കെ കനത്തിരിക്കുന്നു
കാക്കേ എന്റെ കാലിലെ കനത്ത രോമമെടുത്ത് സൂക്ഷിക്കുക
ഞാനത് പിഴുതു കളയാറില്ല
കളഞ്ഞത് പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല
തോക്കുകളിൽ ഉണ്ടകൾക്ക് പകരം ചോര നിറയ്ക്കുക
അതിനു തുളയ്ക്കാനാകാത്ത കടുപ്പങ്ങളില്ല ഇല്ല
എനിക്ക് വേണ്ടി
എനിക്ക് കിട്ടാത്ത വറ്റിന്റെ പേരില്
എന്റെ ചത്ത കിനാക്കളുടെ പേരില്
എന്റെയും എന്റെ കൂട്ടുകാരുടേം വിണ്ട കാൽമടമ്പ് കളുടെ പേരില്
കേട്ട തെറി വാക്കുകളുടെ പേരില്
അത്രയും നാൾ ആരുമില്ലാക്കാട്ടിൽ
ഏറുമാടത്തിൽ കിനാവ് കണ്ടിരുന്ന കാക്ക
ഉറക്കം കളഞ്ഞു കുളിച്ചു വരും.
പറന്നു പറന്നു വരും.