2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

".... അടിയന്തരാവസ്ഥയുടെ സങ്കടം പാടിക്കൊണ്ടിരിക്കുന്ന എഴുപതുകളുടെ രാജാക്കന്മാരോട് നീ ഇന്നത്തെ നമ്മുടെ കലാപങ്ങളെപ്പറ്റി പറയൂ... അന്നുണ്ടായ അത്രയും,ചിലപ്പോ അതിലേക്കാലേറെ ഇന്ന് ആവലാതികലുണ്ട് നമുക്ക്...ഏറ്റവും നന്നായി സങ്കടമെഴുതാൻ റിയലിസത്തേക്കാളും എനിക്കിഷ്ടാണ് മാജിക്കൽ റിയലിസം ...."

അവിടെ ആയിരം കൈകളുള്ള പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് ഒരാണിനെ നേരിടാം..എനിക്കും നിനക്കും ഏതു രാത്രിയിലും ഒന്നിച്ചിരിക്കാവുന്ന കടൽത്തീരം സ്വപ്നം കാണാം...ഒരു കുഞ്ഞി മഷിത്തണ്ട് കൊണ്ട് ആളുകൾ തീർച്ചയായും മറക്കേണ്ടിയിരിക്കുന്ന നരഭോജികളുടെ പേര് മായ്ച്ചു കളയാം...

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

കണ്ടോ കാരിരുമ്പിൽ പൊതിഞ്ഞ ഒരു വായുഗോളം ? അതെന്റെ തടവറ. എന്റെ തുപ്പലിൽ എനിക്ക് വേണ്ടാത്ത രുചികൾ കലങ്ങി, എന്റെ ചോരയിൽ എന്റെ സ്വപ്നത്തിന്റെ ശവം മലർന്നു കിടക്കുന്നു. എനിക്കിനി ഒരു പുലരിയേ ഉള്ളൂ. അന്ന് ഞാൻ ചുവന്ന ചെമ്പരത്തികൾ കടിച്ചു തിന്നും , ഒന്നും വേണ്ടാത്ത എന്നെ നിർബന്ധിച്ചു തീറ്റിച്ച അരുചികൾ ഇതളുകൾ വടിച്ചെടുക്കട്ടെ. ഞാനന്ന് ചിരിക്കും. അതിൽ എല്ലാ വെടിയുണ്ടകളും പൊടിഞ്ഞു പോവും. എന്റെ മനുഷ്യർക്കെതിരായ എല്ലാ കടലാസുകളും അക്ഷരങ്ങളും അപ്രത്യക്ഷമാവും.

അവസാനത്തിന്റെ നിറം

3 November 2013 at 01:32
    ലോകമവസാനിക്കാൻ പോവുന്നതിന്റെ തലേ ദിവസം ഭൂമിയാകെ വിളറി.ഒരു പെണ്ണും ഒരാണുമൊഴികെ ബാക്കിയെല്ലാവരും അന്ധരായി. മറ്റാരും തങ്ങളെ കാണുന്നില്ലെന്ന് മനസ്സിലായ ശേഷം അവർ ഉടുപ്പുകൾ ഊരിക്കളഞ്ഞു.അവസാനത്തിന്റെ ചൂട് അതിഭീകരമായിരുന്നു.അന്ധരായവരും ഉടുപ്പുകൾ കീറിക്കളഞ്ഞു തുടങ്ങി . ജലദോഷം കൊണ്ടും തുമ്മൽ കൊണ്ടും അവശമായത് പോലെ അവരുടെ മുഖം വിങ്ങി വീർത്തു തുടങ്ങിയിരുന്നു.അവൾക്ക് കാലുകളും അയാൾക്ക് തലയും തണുത്തു...അയാളുടെ ചുരുണ്ട മുടിക്കൂട്ടങ്ങൾ വേർപെടുകയും ഓരോന്നും കൊഴിഞ്ഞുവീഴാനും തുടങ്ങി. തണുത്തു മരവിച്ച കാലിലേക്ക് കടും നീല നിറമുള്ള കമ്പിളിക്കാലുറ വലിച്ചു കേറ്റിക്കൊണ്ട് അവൾ ചുറ്റുംനോക്കി . നിറങ്ങൾ കാണാനില്ല. അയാൾ മഴയെക്കുറിച്ച് ആലോചിക്കുകയായിരുന്നു,ഓരോ മഴയും ഏറ്റുകുടിച്ച്,അതിൻറെ ഉന്മാദത്തിൽ വരച്ചു തീർത്ത ചിത്രങ്ങൾ  തലയിൽ  ഓടി നടക്കാൻ തുടങ്ങി...വിളർത്ത പാറകള്ക്കിടയിലെക്ക് അവൾ പതുക്കെ നടന്നു . അയാളവളെ വിളിക്കാൻ തുടങ്ങി.
പക്ഷെ പേര് മറന്നുപോയി.കടുംനീല നിറമുള്ള കാലുറയും അദൃശ്യമായി. തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ നിറങ്ങളുണ്ടായിരുന്നു .അവളുടെ പാവാടയും അയാളുടെ ഉടുപ്പും കൂട്ടിക്കെട്ടി നിറംകെട്ട രണ്ടു മരങ്ങളിൽ കൂട്ടിക്കെട്ടി ...നിറം കെട്ട ഇലകളുടെ നിഴൽ അവരുടെ ഇരുണ്ട തൊലിയിൽ പതിച്ചു .
    നിറങ്ങളെ അവർ ആണ്‍ നിറമെന്നും പെണ് നിറമെന്നും വേർതിരിച്ചു .
    ഭൂമി ഒന്ന് അനങ്ങിയിരുന്നു.
എന്നത്തെയും  പോലെ അവൾ കറുത്ത മുഖങ്ങളും ചുവന്ന ഉടുപ്പുമിട്ട,എണ്ണമില്ലാത്ത തലകൾ പേറുന്ന പെണ്ണിനെ വരച്ചു.
അവൾക്കു ചുറ്റിലും പെണ്‍ നിറം കൊണ്ട് നൂലുറപ്പുള്ള പട്ടം പോലും കുടുങ്ങിച്ചത്ത മരച്ചില്ലകൾ വരച്ചു.
എല്ലാ കറുപ്പിനും ചുവപ്പിനും പെണ്‍ നിറ ത്തിനും ശേഷം ഒരു നക്ഷത്രം വരക്കാൻ മറന്നുപോയി. ഇടത്തെ കൈപ്പത്തിയിലെ നിറമില്ലാത്ത നക്ഷത്രം ഇലകൾ കൊണ്ട് പറിച്ചെടുത്ത് അവൾ അതിലൊട്ടിച്ചു  വെച്ചു."ഇത് എന്റെ അടയാളം"എന്ന് അവൾ പറഞ്ഞതു കേട്ട് വിറച്ച് വിറച്ചാണെങ്കിലും അയാൾ  ഉറക്കെ പറഞ്ഞു:" ഞാൻ ആകെത്തന്നെ ഒരടയാളമായിരുന്നു, ഉന്മാദത്തിന്റെ,വേദനയുടെ .. ഞാൻ വരക്കാം...എന്റെ ഒടുവിലത്തെ ചിത്രം .അതിൽ നീ പറയുന്ന പോലെ ഞാനെന്റെ അടയാളം പതിപ്പിക്കും
..ആണ്‍ നിറം കൊണ്ട്."
ഭൂമി ഒന്നുകൂടി അനങ്ങിയിരുന്നു.
ഇത്തവണ ശക്തി കൂടുതലായിരുന്നു.
മേഘങ്ങൾ വെളുപ്പും നീലയുമല്ലാതെ ചില്ലുപൊടി കണക്കെ ഉതിർന്നു തുടങ്ങി.അവളുടെ കണ്‍പോളകൾ മുറിഞ്ഞു...ചോര കവിളുകളിലൂടെ നിറമില്ലാതെ ഒഴുകി.അതുകൊണ്ട് അയാൾക്ക്‌ മുറിഞ്ഞത് അവളോ ,അവള്ക്ക് മുറിഞ്ഞത് അയാളോ കണ്ടില്ല.പിന്നെ വലിയ വലിയ മേഘക്കഷ്ണങ്ങൾ വീണു തുടങ്ങി.അയാളുടെയും അവളുടെയും ഉടുപ്പുകൾ കൊണ്ടുണ്ടാക്കിയ കാൻവാസ് കീറി...അവസാനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് അവൾ അയാളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു...ആകപ്പാടെ കീറിമുറിഞ്ഞ മുഖങ്ങളിൽ അവർ ഉമിനീരു കൊണ്ട് ചിത്രങ്ങൾ വരച്ചു.
നിറമില്ലാത്ത ചോരയും നിറമില്ലാത്ത ഉമിനീരും ചേർന്നപ്പോൾ പുതിയൊരു നിറ മുണ്ടായി. മുറിഞ്ഞ മുഖത്തെ ഉമ്മകൾ എന്നാൽ പഴകിത്തീരാത്ത,എന്നാൽ ഒടുങ്ങാൻ പോകുന്ന ഒരു ലോകത്ത് പിറക്കുന്ന കുഞ്ഞിനെപ്പോലെയാണെന്ന് അയാളോർമ്മിച്ചു.
കീറിയ കാൻവാസിൽ അയാൾ ആണ്‍ നിറം വാരിത്തെക്കാൻ തുടങ്ങി...അയാൾ ആൾക്കൂട്ടം വരച്ചു..
ആണും പെണ്ണുമുള്ള  ആൾക്കൂട്ടം.അതിൽ അവളുടെ മുഖം കൂടി വരച്ചു വെച്ചു. അവസാനത്തിനു ഒരു മണിക്കൂർ മുമ്പ്‌ ,അയാളുടെ മുഖത്തെ ഉമിനീരും നിറമില്ലാത്ത ചോരയും ഉണ്ടാക്കിയ പുതിയ നിറം കൊണ്ട് അവൾ പിന്നെ വേറൊരു ചിത്രം വരയ്ക്കാൻ തുടങ്ങി; അത് പെണ് നിറമോ ആണ്‍ നിറമോ അല്ലായിരുന്നു.

" ഞാനെഴുത്തു നിർത്തുകയാണ്; മറ്റെങ്ങനെയും മരിക്കാൻ വയ്യാത്തതുകൊണ്ട്."

6 January 2014 at 00:08
             മുൻപെന്നോ  എഴുതി  മറന്ന  ഒരു  കഥയിലെ   വരികൾ  കണക്കെ  ഞാൻ  അഷിതയുടെ  ജീവിതം  വായിച്ചു-" ഞാനെഴുത്തു നിർത്തുകയാണ്; മറ്റെങ്ങനെയും മരിക്കാൻ വയ്യാത്തതുകൊണ്ട്." അത്  തന്നെയായിരുന്നു  അഷിതയും  പറഞ്ഞത്. അഷിതയുടെ  ഒരൊറ്റ  കഥ  മാത്രമേ  അതുവരെ  വായിച്ചിട്ടുള്ളൂ.  ഒരുപക്ഷെ  ,എഴുതുന്ന  ഏതൊരാളും  ചെന്നു പെട്ടേക്കാവുന്ന  വിഷമാവസ്ഥയാണത്. ഒന്നും  ചെയ്യാൻ  പറ്റാതാവുക.പിന്നീട് ഒരിലയനക്കം പോലും നെറ്റിചുളിപ്പിക്കും വിധത്തിലേക്ക് അസ്വസ്ഥത വളരുകയും,മരണം കൊണ്ട് അസാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതിനു പകരം അസാന്നിദ്ധ്യം കൊണ്ട് മരണം പോലൊന്ന് ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു . 
     എന്നാൽ എല്ലായ്പ്പോഴും വരിഞ്ഞുമുറുകി നില്ക്കുന്ന ,ചുവപ്പ് കുത്തിക്കിതച്ചൊഴുകുന്ന എഴുത്തിന്റെ  ഞരമ്പ്   മഞ്ഞത്ത് നഗ്നയായി  പകലാകെ  നിന്ന് കണ്ടെത്തി,ഒറ്റയ്ക്കൊരു മുറിയിലിരുന്ന്, അതിന്റെ  എല്ലാ  തുറവുകളും കൊട്ടിയടച്ച്,ആ  ഞരമ്പിനെ  കണ്പീലി  കൊണ്ട് പിഴുതെടുക്കുകയും  ചെയ്യുന്ന  ഒരു  ഭ്രാന്തിയായ എഴുത്തുകാരിയെ ഞാൻ എന്തിനാണ് ഉണ്ടാക്കിയത് ? അവളുടെ  ഭയത്തെ  ആയിരം  മുൾച്ചില്ലകളുള്ള, ഒരില  പോലും  തളിര്ക്കാത്ത നിരാശയുടെ  മരമായി ഞാൻ  എന്തിനായിരുന്നു വരച്ചിട്ടത് ? അല്ലെങ്കിൽ  എഴുതിയത് എന്തിനാണ് അപ്പാടെ  മറന്നു കളഞ്ഞത് ?  ഭയം കൊണ്ട്. ഭയം കൊണ്ട് മാത്രം.പിന്നെയും പിന്നെയും  വായിച്ചപ്പോൾ  അതെന്നെ വിഴുങ്ങിയെക്കുമെന്നു പേടിച്ച്.ആത്മപ്രകാശനത്തിനും അപ്പുറത്ത് എന്തൊക്കെയോ ആണ് എനിക്കെഴുത്ത്(ഒരിക്കൽ,ഇങ്ങനെ ഉപകാരമില്ലാത്ത കഥയെഴുത്ത് നിർത്തി വേറെ വല്ലതും ചെയ്താലെന്താ എന്ന് ചോദിച്ചൊരാളോടു സഹതാപം മാത്രം.).സ്വന്തം  പ്രണയം കണക്കെ നഷ്ടപ്പെടാനാഗ്രഹിക്കാത്ത  ഒന്ന് .എന്നാൽ എഴുതിയവയിൽ ഏറ്റവും പൊട്ടക്കഥയായി അതിനെ തള്ളി,2012ന്റെ ഏതോ ഒരു ഡയറിക്കകത്ത് അതിനെ മായ്ച്ചു കളഞ്ഞു.
    ഹൈദരാബാദിലേക്കുള്ള  തീവണ്ടിയിൽ, ഒരു  നിരാശ  മറ്റൊരു  വലിയ  നിരാശയെ  നിശബ്ദം വിങ്ങലോടെ  കണ്ടു. വായിച്ചു. കേട്ടു. നിരാശരല്ലാതാവുമ്പോൾ എഴുത്തുകാർ എഴുത്തുകാരല്ലാതാവും എന്ന് ചാൾസ് ബകൊവ്സ്കി  പറഞ്ഞിട്ടുണ്ട്. നിരാശയും നിസ്സഹായതയും കാരണം എഴുതാതായ ഒരു സ്ത്രീയെ ഞാൻ വായിച്ചു ...പിന്നെ ആലോചിച്ചത് ഇങ്ങനെ എത്ര പേരുണ്ടാവാം  എഴുത്ത് നിര്ത്തുക പോയിട്ട് തുടങ്ങുക പോലും ചെയ്യാതെ എന്നാണ്  ...അത്രയും ഏകാന്തത.അത്രയും ഉൾവലിയേണ്ടി വരൽ.വായിൽ വന്നത് തുപ്പിക്കളയാൻ പോലുമാവാതെ കഷ്ടപ്പെട്ടവർ എത്രയായിരിക്കും!എന്നാലത്രയും തന്നെ ചിലതൊക്കെ കുടഞ്ഞു പുറത്തിടണം എന്ന തോന്നൽ.ആ തോന്നലിനെ ആരോടൊക്കെയോ ഉള്ള വാശി കൊണ്ടെന്ന വണ്ണം കടിച്ചമർത്തിവെക്കൽ .
         എഴുത്ത് അനുവദിക്കപ്പെട്ടിട്ടില്ലാത്ത ബാല്യം ഉള്ളതുകൊണ്ടാവും അവരിത്രേം സങ്കടപ്പെടുന്നതെന്ന്,ചില നേരങ്ങളിൽ ഒച്ചയുറപ്പില്ലാത്തവളായി മാറിയതും.ആവശ്യത്തിനു പിന്തുണയും തോന്നുന്നതെല്ലാം തോന്നിയപോലെത്തന്നെ (uncensored ) എഴുതാൻ ചെറുപ്പം തൊട്ടേ സ്വാതന്ത്ര്യം കിട്ടിയ ഒരാള്ക്ക് ആർക്കു വേണ്ടിയും,ആരെ പേടിച്ചും എഴുത്ത് നിർത്തേണ്ടി വരില്ല എന്ന ആത്മവിശ്വാസം തോന്നി. ഒരാൾക്ക് ഒരാളായിത്തന്നെ ഏതു കാറ്റിലും എഴുത്തിന്റെ  കടൽപ്പാലത്തിൽ കുടയുമായി നിൽക്കാമെന്നു വരുമ്പോൾ,ഇങ്ങനെ എഴുതിയാൽ അവരെന്തു വിചാരിക്കും .. പോലുള്ള ആകുലതകളും ഉണ്ടാവില്ല.
           " അതൊരു സ്വയംഹത്യയായിരുന്നു.ആത്മഹത്യ ചെയ്യാൻ പറ്റില്ലായിരുന്നു എനിക്ക്.ആ സാഹചര്യത്തിൽ എഴുത്ത് നിർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഞാൻ. എന്നോട് ഏറ്റവും അടുത്തു നില്ക്കുന്ന, ഞാൻ തന്നെയായിരുന്നു എഴുത്ത്. അതിനെ ഇല്ലാതാക്കി നോക്കുകയായിരുന്നു."
 അഷിത ഇങ്ങനെ നിസ്സഹയയവുമ്പോൾ ,ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് നഷ്ടപ്പെടുത്താതെ  മുന്നോട്ടു പോവാനാകാതാവുന്ന  ചില കെട്ട കവാടങ്ങൾ ആരുടെ കഥയിലും വന്നേക്കാം എന്ന സാധ്യത-അന്നേരം മനസ്സില് തോന്നിയത് എവ്ടെയോ കുറിച്ചിട്ടു...
              വിലക്കുകൾക്കുള്ളിൽ ഞെരുങ്ങുന്ന , ചിന്താശേഷിയും സ്വാതന്ത്ര ബോധവുമുള്ള ഒരു പെണ്‍കുട്ടിക്ക് അങ്ങനെ അല്ലാത്തവളെക്കാൾ സങ്കടങ്ങളുണ്ട്.വലിയൊരാകാശവും പാതകളും,നിലവിളികൾ നിലക്കാത്ത തെരുവുകളും,ഒറ്റയ്കിരിക്കാൻ ഒളിവിടങ്ങളും കാടും,പുഴകളും നിലാവ് കുടിച്ചു തുള്ളിയിളകുന്ന കടലുമൊക്കെ അവളെ വിളിക്കുമ്പോൾ, മറ്റുള്ളവരുടെ സന്തോഷങ്ങൾ തലയിലേറ്റി വെച്ചവർ ചവിട്ടിമെതിച്ചു മുന്നോട്ടു പായുമ്പോൾ ഒച്ച പോലും കേൾപ്പിക്കാതെ അരഞ്ഞു പോവുന്ന ഉറുമ്പുകളെപ്പോലെ ചിലർ.അങ്ങനെയുള്ള ചിലരെ പാടെ മറക്കുകയെ ഉള്ളു വഴി. എഴുത്തിടങ്ങളിൽ പെണ്ണ് ഒതുങ്ങിപ്പോയെക്കാവുന്ന പതിവ് വൃത്തങ്ങളിൽ ,അവളുടെ വാക്കിനെക്കാൾ അവളുടെ സൗന്ദര്യം വാഴ്ത്തപ്പെടുമ്പോൾ അഷിത പറഞ്ഞതിങ്ങനെ-" ഞാനില്ലാതാവണം.കഥ മാത്രം ബാക്കിയാവണം." 
    പക്വതയും വാക്കൊതുക്കവും വരാൻ തുടങ്ങിയെന്ന് എന്നത്തെയും ആദ്യത്തെ വായനക്കാരൻ പറയുമ്പോഴുള്ള പേരിടാനാകാത്ത  ആനന്ദം, മനുഷ്യൻ എന്ന നിലയ്ക്ക് എഴുതി ജീവിക്കാൻ ആഗ്രഹിക്കുന്നവളെന്ന നിലയ്ക്ക് ഒരു വറ്റിപ്പോകലിന്റെ സാധ്യതയെ മെഴുകു കൊണ്ടെന്ന കണക്കെ മൂടിക്കളയുന്നു.
              അഷിത , "ശരീരം തേടുന്ന ആത്മാവാണ് ഞാൻ "എന്ന് പറയുമ്പോ, അത് മറിച്ചായാൽ, ആത്മാവ് തേടുന്ന ശരീരമാണ് ഞാൻ എന്ന വലിയ വലിയ തുറവുകളാണ്. തെരുവുകളാണ് - കാഴ്ചയുടെ ,ഗന്ധത്തിന്റെ,ശബ്ദത്തിന്റെ ,രുചിയുടെ , എല്ലാത്തിനുമൊടുവിൽ സ്പർശത്തിന്റെ. ഒരാൾക്ക് മറ്റൊരാളെ കണ്ടെടുക്കാൻ വിരലൊപ്പുകൾ. കൂടിക്കലരുകളിൽ നിന്ന് മാത്രം കണ്ടെടുക്കാൻ പറ്റുന്ന ഒരാളുടെ തന്നെ പല ശരീരങ്ങൾ.ഇതൊക്കെ ശരീരം തേടുന്ന ആത്മാവിനു അനുഭവിക്കാനാകുമോ ?എനിക്കൊരിക്കലും ശരീരം തേടുന്ന ആത്മാവാകാൻ കഴിയില്ലെന്ന് അഷിതയോട് വിയോജിച്ചു...ഭ്രാന്തിനോടടുത്ത് നിന്ന്  സ്ഥിരതയിലേക്കെത്തി നോക്കി,സങ്കടങ്ങളുടെയും നിരാശകളുടെയും കയ്പ്പ് തൊട്ടു രുചിച്ച് എനിക്കത് വേണ്ടെന്നു തട്ടിക്കളഞ്ഞ്‌ സ്വപ്നലോകത്തേക്ക് ഒരു രക്ഷപ്പെടൽ ഞാനൊരിക്കലും ആഗ്രഹിക്കുന്നേയില്ല.....അതുകൊണ്ട്,ഇനി പഴയ ആ കഥയുടെ ബാക്കിയായി എനിക്കെഴുതാം എന്തിനൊക്കെയോ വേണ്ടി എഴുത്തിന്റെ ആ നിശബ്ദ ഞരമ്പ് ,നിസ്സഹായതയിൽ പൊതിഞ്ഞു കടലിലെറിഞ്ഞ,ആ വെള്ളത്തലമുടിക്കാരിയെക്കുറിച്ച്...


ധസാൽ,നീ കാലുകളുള്ള തീമരമാണ്.


"ഞാൻ ഭാഷയുടെ സ്വകാര്യഭാഗത്തെ   
ഒരു ഉഷ്ണപ്പുണ്ണാണ്."

I am a venereal sore in the private part of language.

ധസാൽ എപ്പോഴും പറഞ്ഞത് അതുതന്നെയാണ്.പാടില്ലാത്തിടത്ത്,പറഞ്ഞിട്ടില്ലാത്തിടത്ത് അതിജീവിക്കുന്ന കുരിപ്പ്.
പുതിയ ദളിത്‌ കവിതയുടെ ഉറച്ച ഒച്ചയാണ്‌ ധസാൽ.
മുംബൈയിലെ 'സഹനത്തിന്റെ തെരുവുകളിലെ' കരച്ചിലുകളുടെ ഉറച്ച മാറ്റൊലി. സൂര്യന്റെ ഒരു നിറം നീ മറന്നു കളഞ്ഞു എന്ന് വാൻഗോഖിനോട് കലഹിച്ചു...ഇരുട്ടിന്റെ സാമ്രാജ്യത്തിൽ ആഗ്രഹത്തിന് പോലും ചിറകു മുളക്കുന്നു എന്ന് അത്ഭുതപ്പെട്ടു...
കവിതയ്ക്കു പുകമണമാണെന്ന്, ആർക്കുംവേണ്ടാത്ത  ആളുകളുടെ  അതേയിരുട്ടാണെന്ന്  നീ ഓർമ്മിപ്പിക്കുന്നു.


തീയിലിരുന്നു മഞ്ഞുണ്ടാക്കിയ മന്ത്രവാദീ,ഇരുട്ടിൽ മിന്നുന്ന നിന്റെ നരച്ച തലമുടി ഒരു തലമുറയ്ക്ക് ഇത്തിരിയെങ്കിലുമാശ്വാസം.


ഏതാണ്ട് രണ്ടു മാസം മുമ്പെയാണ് ധസാലിനെ നന്നായി വായിക്കുന്നത്.കറുപ്പും വെളുപ്പും കലര്ന്ന പുറംചട്ട,ചിരിക്കുന്ന കവി,blurbൽ വല്ലാത്ത ഒരു സ്വയം പ്രഖ്യാപനം.

"ഞാൻ ഭാഷയുടെ സ്വകാര്യഭാഗത്തെ   
ഒരു ഉഷ്ണപ്പുണ്ണാണ്."

I Am a venereal sore in the private part of language.

 വല്ലാത്ത ആവേശം തന്നു.കവിത എന്നതിനു കൊടുത്തിരുന്ന  പഴയ അർത്ഥം  മറന്നു പോവുകയും , തെറ്റിനോട് കലഹിക്കുന്നതെന്താണോ അതെല്ലാം കവിതയാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന മൂത്ത കാലത്ത് തന്നെ കയ്യിൽ വന്ന പുസ്തകം.കവി തന്നെ വരച്ച കലമ്പുന്ന ചിത്രങ്ങൾ .
മുള്ളുള്ള,നെറ്റി ചുളിച്ച പൂക്കൾ.
,കാലുകൾ മുളച്ച മരങ്ങൾ.....മനുഷ്യൻ നിഷ്കളങ്കൻ മാത്രമാവരുതെന്ന്,കറയുള്ള കുപ്പായവുമിടാവുന്നതാണെന്ന് അയാൾ പറയുന്നു...
കനിവ് കാട്ടാതെ മണ്ണും,വായുവും പോലും മതിലുകൾ കെട്ടിപ്പൊക്കുമ്പോൾ,ആകാശം മാത്രം അവനു ബാക്കിയായി...ലാങ്ങ്സ്റ്റൻ ഹ്യുഗ്സിനെ ഓർമ്മിപ്പിച്ച് ധസാൽ ഇങ്ങനെയെഴുതി...


'ആഫ്രിക്കൻ വേദന' തന്നെയാണ് തീർച്ചയായും ധസാലും കൊണ്ടു നടന്നത്. കവിതക്കലാപത്തിന്റെ ഒരു , കാലുമുളച്ച തീമരം.
അതിനു മരം വെട്ടുകാരെപ്പേടിയില്ല.
മഴുവിനെ പേടിയില്ല...
ധസാൽ,ഗോൽപിതയിലൂടെ,അധോലോക കവിതകളിലൂടെ നീ ഇനിയും കലമ്പും.കവിക്ക് മരണമുണ്ടെന്ന് ആരുപറഞ്ഞു?