2014, ഫെബ്രുവരി 8, ശനിയാഴ്‌ച


ധസാൽ,നീ കാലുകളുള്ള തീമരമാണ്.


"ഞാൻ ഭാഷയുടെ സ്വകാര്യഭാഗത്തെ   
ഒരു ഉഷ്ണപ്പുണ്ണാണ്."

I am a venereal sore in the private part of language.

ധസാൽ എപ്പോഴും പറഞ്ഞത് അതുതന്നെയാണ്.പാടില്ലാത്തിടത്ത്,പറഞ്ഞിട്ടില്ലാത്തിടത്ത് അതിജീവിക്കുന്ന കുരിപ്പ്.
പുതിയ ദളിത്‌ കവിതയുടെ ഉറച്ച ഒച്ചയാണ്‌ ധസാൽ.
മുംബൈയിലെ 'സഹനത്തിന്റെ തെരുവുകളിലെ' കരച്ചിലുകളുടെ ഉറച്ച മാറ്റൊലി. സൂര്യന്റെ ഒരു നിറം നീ മറന്നു കളഞ്ഞു എന്ന് വാൻഗോഖിനോട് കലഹിച്ചു...ഇരുട്ടിന്റെ സാമ്രാജ്യത്തിൽ ആഗ്രഹത്തിന് പോലും ചിറകു മുളക്കുന്നു എന്ന് അത്ഭുതപ്പെട്ടു...
കവിതയ്ക്കു പുകമണമാണെന്ന്, ആർക്കുംവേണ്ടാത്ത  ആളുകളുടെ  അതേയിരുട്ടാണെന്ന്  നീ ഓർമ്മിപ്പിക്കുന്നു.


തീയിലിരുന്നു മഞ്ഞുണ്ടാക്കിയ മന്ത്രവാദീ,ഇരുട്ടിൽ മിന്നുന്ന നിന്റെ നരച്ച തലമുടി ഒരു തലമുറയ്ക്ക് ഇത്തിരിയെങ്കിലുമാശ്വാസം.


ഏതാണ്ട് രണ്ടു മാസം മുമ്പെയാണ് ധസാലിനെ നന്നായി വായിക്കുന്നത്.കറുപ്പും വെളുപ്പും കലര്ന്ന പുറംചട്ട,ചിരിക്കുന്ന കവി,blurbൽ വല്ലാത്ത ഒരു സ്വയം പ്രഖ്യാപനം.

"ഞാൻ ഭാഷയുടെ സ്വകാര്യഭാഗത്തെ   
ഒരു ഉഷ്ണപ്പുണ്ണാണ്."

I Am a venereal sore in the private part of language.

 വല്ലാത്ത ആവേശം തന്നു.കവിത എന്നതിനു കൊടുത്തിരുന്ന  പഴയ അർത്ഥം  മറന്നു പോവുകയും , തെറ്റിനോട് കലഹിക്കുന്നതെന്താണോ അതെല്ലാം കവിതയാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന മൂത്ത കാലത്ത് തന്നെ കയ്യിൽ വന്ന പുസ്തകം.കവി തന്നെ വരച്ച കലമ്പുന്ന ചിത്രങ്ങൾ .
മുള്ളുള്ള,നെറ്റി ചുളിച്ച പൂക്കൾ.
,കാലുകൾ മുളച്ച മരങ്ങൾ.....മനുഷ്യൻ നിഷ്കളങ്കൻ മാത്രമാവരുതെന്ന്,കറയുള്ള കുപ്പായവുമിടാവുന്നതാണെന്ന് അയാൾ പറയുന്നു...
കനിവ് കാട്ടാതെ മണ്ണും,വായുവും പോലും മതിലുകൾ കെട്ടിപ്പൊക്കുമ്പോൾ,ആകാശം മാത്രം അവനു ബാക്കിയായി...ലാങ്ങ്സ്റ്റൻ ഹ്യുഗ്സിനെ ഓർമ്മിപ്പിച്ച് ധസാൽ ഇങ്ങനെയെഴുതി...


'ആഫ്രിക്കൻ വേദന' തന്നെയാണ് തീർച്ചയായും ധസാലും കൊണ്ടു നടന്നത്. കവിതക്കലാപത്തിന്റെ ഒരു , കാലുമുളച്ച തീമരം.
അതിനു മരം വെട്ടുകാരെപ്പേടിയില്ല.
മഴുവിനെ പേടിയില്ല...
ധസാൽ,ഗോൽപിതയിലൂടെ,അധോലോക കവിതകളിലൂടെ നീ ഇനിയും കലമ്പും.കവിക്ക് മരണമുണ്ടെന്ന് ആരുപറഞ്ഞു?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ