2014, മാർച്ച് 29, ശനിയാഴ്‌ച

അമ്മമ്മ അവസാനം വായിച്ച നോവൽ 
ആടുജീവിതമായിരുന്നു.
ആദ്യം വായിച്ചതേതെന്നു ചോദിക്കാൻ മറന്നുപോയി;
അവളാണെങ്കിൽ മരിച്ചും പോയി.


വയ്യെങ്കിലും 
കയ്യിൽ കിട്ടിയ പച്ചക്കറികളൊക്കെയരിഞ്ഞ്‌ 
ഓലനുണ്ടാക്കി അത്ഭുതപ്പെടുത്തണ്ട ഇനിയും-
മൂക്കിൽക്കുഴലും പച്ച മന്ത്രവാദിനിക്കുപ്പായവുമില്ലാതെ 
ആ അത്യാഹിത മുറിയിലേക്ക് 
ഒന്നുകൂടി വരാമോ ?
ആരുമറിയണ്ട-
ഒരു ആരുമറിയാക്കാണൽ.


ഒടുവിലത്തെ ഉമ്മയുടെ നനവുള്ള 
നെറ്റി വിയർത്ത്,
രാപ്പകലില്ലാതെ 
തിരക്കുപിടിച്ച നഗരത്തിന്റെ 
ചാരത്തെരുവുകളിലൂടെ 
മറന്നുപോയ  ചിലത് 
ചോദിക്കാനും പറയാനും 
നമുക്ക് കൈ പിടിച്ചു നടക്കാം 

2014, മാർച്ച് 23, ഞായറാഴ്‌ച

സന്ധ്യയ്ക്ക് കൊത്തിപ്പെറുക്കുന്ന മയിലുകൾക്കിടയിൽ നിന്നു ചുംബിക്കുന്ന രണ്ടുപേർക്കു മുകളിലൂടെ ഏതുനേരവും തകർന്നു താഴെവീണില്ലാതായേക്കാവുന്ന ഒരു വിമാനം പോകുന്നു.ഒരുപക്ഷെ ഏതുനേരവും ഇല്ലാതായേക്കുന്ന ഒന്നിലാവുന്നതിനേക്കാൾ അപകടമാണ്,ക്രൂരമാണ് ഈ ഉമ്മവെക്കൽ.മറ്റെന്തൊക്കെയോ ചെയ്യേണ്ട നേരത്ത് രണ്ടുപേർ തങ്ങളിൽത്തങ്ങളിൽ !!

2014, മാർച്ച് 17, തിങ്കളാഴ്‌ച

എന്റെ കവിതയെ നീ ഉപ്പിലിട്ടു വെക്കുക.നിന്റെ ചിത്രങ്ങളെ ഞാനും.

ഉടലിന്റെ ഉയിർപ്പുകളിൽ നിന്ന്
 മഷിയൂറ്റി ഞാനെഴുതും.
ഒഴുക്കിനെതിരെ കുതിച്ചു നീന്തുന്ന
 മീനുകളെപ്പോലെ നമുക്ക് പോകണം-
കാരണം  നമ്മൾ വേരുകളില്ലാത്തവർ.

വേരുനൂലിൽ കെട്ടി ആകാശത്തേക്ക് തുറന്നുവിട്ട,
ആയിരം ശാഖകളുള്ള മരമാവും നീയും ഞാനും.
ഇലകളിലാകെയും നമ്മൾ.എന്റെയും നിന്റെയും  പേര്,
നീ പറഞ്ഞ വാക്കുകൾ.
നിന്റെ ഉമ്മക്കറ പുരണ്ട ചുണ്ടുകളിൽ 
ചായം തേക്കാൻ വരുന്നവരെയെല്ലാം ഞാൻ കൊല്ലും.
നിറമില്ലാത്ത  ജീവിതം ജീവിക്കാൻ 
ആരെയൊക്കെയോ പഠിപ്പിക്കാനുള്ളതു കൊണ്ട്,
ഇടുങ്ങിയ കെട്ടിടങ്ങളുടെ കോണിപ്പടികളിൽ 
ഇടം തെറ്റി വീണ അടിയുടുപ്പ് കണക്കെ 
അനാഥമായിപ്പോയ ഓർമകളെ 
കാൽമടമ്പു കൊണ്ട് ചവിട്ടിയരച്ച് 
നമുക്ക് പോകാം.