അമ്മമ്മ അവസാനം വായിച്ച നോവൽ
ആടുജീവിതമായിരുന്നു.
ആദ്യം വായിച്ചതേതെന്നു ചോദിക്കാൻ മറന്നുപോയി;
അവളാണെങ്കിൽ മരിച്ചും പോയി.
വയ്യെങ്കിലും
കയ്യിൽ കിട്ടിയ പച്ചക്കറികളൊക്കെയരിഞ്ഞ്
ഓലനുണ്ടാക്കി അത്ഭുതപ്പെടുത്തണ്ട ഇനിയും-
മൂക്കിൽക്കുഴലും പച്ച മന്ത്രവാദിനിക്കുപ്പായവുമില്ലാതെ
ആ അത്യാഹിത മുറിയിലേക്ക്
ഒന്നുകൂടി വരാമോ ?
ആരുമറിയണ്ട-
ഒരു ആരുമറിയാക്കാണൽ.
ഒടുവിലത്തെ ഉമ്മയുടെ നനവുള്ള
നെറ്റി വിയർത്ത്,
രാപ്പകലില്ലാതെ
തിരക്കുപിടിച്ച നഗരത്തിന്റെ
ചാരത്തെരുവുകളിലൂടെ
മറന്നുപോയ ചിലത്
ചോദിക്കാനും പറയാനും
നമുക്ക് കൈ പിടിച്ചു നടക്കാം