2014, മാർച്ച് 17, തിങ്കളാഴ്‌ച

എന്റെ കവിതയെ നീ ഉപ്പിലിട്ടു വെക്കുക.നിന്റെ ചിത്രങ്ങളെ ഞാനും.

ഉടലിന്റെ ഉയിർപ്പുകളിൽ നിന്ന്
 മഷിയൂറ്റി ഞാനെഴുതും.
ഒഴുക്കിനെതിരെ കുതിച്ചു നീന്തുന്ന
 മീനുകളെപ്പോലെ നമുക്ക് പോകണം-
കാരണം  നമ്മൾ വേരുകളില്ലാത്തവർ.

വേരുനൂലിൽ കെട്ടി ആകാശത്തേക്ക് തുറന്നുവിട്ട,
ആയിരം ശാഖകളുള്ള മരമാവും നീയും ഞാനും.
ഇലകളിലാകെയും നമ്മൾ.എന്റെയും നിന്റെയും  പേര്,
നീ പറഞ്ഞ വാക്കുകൾ.
നിന്റെ ഉമ്മക്കറ പുരണ്ട ചുണ്ടുകളിൽ 
ചായം തേക്കാൻ വരുന്നവരെയെല്ലാം ഞാൻ കൊല്ലും.
നിറമില്ലാത്ത  ജീവിതം ജീവിക്കാൻ 
ആരെയൊക്കെയോ പഠിപ്പിക്കാനുള്ളതു കൊണ്ട്,
ഇടുങ്ങിയ കെട്ടിടങ്ങളുടെ കോണിപ്പടികളിൽ 
ഇടം തെറ്റി വീണ അടിയുടുപ്പ് കണക്കെ 
അനാഥമായിപ്പോയ ഓർമകളെ 
കാൽമടമ്പു കൊണ്ട് ചവിട്ടിയരച്ച് 
നമുക്ക് പോകാം.

2 അഭിപ്രായങ്ങൾ: