2014, മാർച്ച് 29, ശനിയാഴ്‌ച

അമ്മമ്മ അവസാനം വായിച്ച നോവൽ 
ആടുജീവിതമായിരുന്നു.
ആദ്യം വായിച്ചതേതെന്നു ചോദിക്കാൻ മറന്നുപോയി;
അവളാണെങ്കിൽ മരിച്ചും പോയി.


വയ്യെങ്കിലും 
കയ്യിൽ കിട്ടിയ പച്ചക്കറികളൊക്കെയരിഞ്ഞ്‌ 
ഓലനുണ്ടാക്കി അത്ഭുതപ്പെടുത്തണ്ട ഇനിയും-
മൂക്കിൽക്കുഴലും പച്ച മന്ത്രവാദിനിക്കുപ്പായവുമില്ലാതെ 
ആ അത്യാഹിത മുറിയിലേക്ക് 
ഒന്നുകൂടി വരാമോ ?
ആരുമറിയണ്ട-
ഒരു ആരുമറിയാക്കാണൽ.


ഒടുവിലത്തെ ഉമ്മയുടെ നനവുള്ള 
നെറ്റി വിയർത്ത്,
രാപ്പകലില്ലാതെ 
തിരക്കുപിടിച്ച നഗരത്തിന്റെ 
ചാരത്തെരുവുകളിലൂടെ 
മറന്നുപോയ  ചിലത് 
ചോദിക്കാനും പറയാനും 
നമുക്ക് കൈ പിടിച്ചു നടക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ