ചില നേരങ്ങളിൽ ഭ്രാന്തിയുടെ ഓർമ്മ
കാമുകിമാരെക്കൊണ്ട് നിറയും.
പൂക്കൊട്ടകളുമായി അവർക്കൊപ്പം
പൂതേടി നടന്ന കുന്നിന്റെ ചെരിവുകൾ
മനസ്സിൽ കുട്ടിപ്പൂച്ചകളെപ്പോലെ
നിരന്നു നിൽക്കും.
ചാരനിറമുള്ള ക്യാൻവാസിൽ
അവളുടെ ചെമ്പുള്ളിയുടുപ്പ് വല്ലാതെയിളകി.
സ്കൂൾ യാത്രകളിൽ സൂര്യനും പുഴുവും കളിച്ച
പുൽക്കാടുകൾ
കൈത്തണ്ടകളിൽ തലോടിക്കൊണ്ടിരിക്കും......
കളിയായി കുറുകെക്കിടന്ന തീവണ്ടിപ്പാതയുടെ
തിളങ്ങുന്ന ചൂട് നട്ടെല്ല് പൊള്ളിക്കും.
ഒന്ന് നെടുവീർപ്പിടാൻ പോലുമാകാതെ അവൾ
കണ്ണുകൾ അമർത്തിച്ചിമ്മും .
പോകാത്ത ക്ലാസുകളിലെ ഒരിക്കലും തീരാത്ത
പകർത്തിയെഴുത്തു പരിപാടിക്ക്
അവളെപ്പോഴും ലിൻഡാ തോമസിനെ ഓർമ്മിച്ചു.
അവളുടെ
ചുണ്ടിന്റെയും കവിളിന്റെയും നിറം
വേർതിരിക്കൽ എളുപ്പമല്ലായിരുന്നെന്നും ...
കോളേജിലെ ഒന്നാം ദിവസം
'പിറക്കാത്ത മകന് 'തൊണ്ട പൊട്ടിച്ചൊല്ലിയവളെ
അന്നുതന്നെ കൂട്ടാക്കി,ആകാശത്തെ
ചെറിയ കളിമണ്‍വീട്ടിൽ,
പുസ്തകച്ചുമരിൽ പച്ചയായി തൂക്കിയിട്ടു.
വിലക്കപ്പെട്ട ഓരോ വിളിയിലും ഭ്രാന്തി
ഒച്ചയുണ്ടാക്കാതെ കരഞ്ഞു -
പോകരുതെന്ന് ആരൊക്കെയോ തടഞ്ഞു.
മുറിവുകൊണ്ട ചുണ്ടുകളെ സ്നേഹിക്കാൻ
മുറിവുകൊണ്ട ചുണ്ടുകൾക്കേ പറ്റൂ എന്ന് അവളെപ്പോലെ
അവര്ക്കാര്ക്കും അറിയില്ലായിരുന്നു.
പറ്റാവുന്നത്രയും കറവീണ,ചിതല് തിന്ന
തലച്ചോറിനെ
ഏതുകടലിൽ കളയാൻ പറ്റുമെന്ന്
ഇനി കണ്ടു പിടിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ