2015, മാർച്ച് 28, ശനിയാഴ്‌ച

കള്ളിമുൾത്തലകൾ

ഓളത്തിലൊഴുമ്പോൾ കിളിക്ക് മുടിയുണ്ടാകില്ല.
തലയിൽ
കാറ്റിനുറയാൻ പോലും
ഒരിത്തിരി മുടിയുണ്ടാകില്ല.
കിളിക്കിനി ചുവന്ന തൂവാല വലിച്ചു കെട്ടാം 
ഇടയ്ക്കിടെ ഒഴുക്കിലിറങ്ങാം
കഴുത്തു മൂടാനോ കഴുത്തു മൂടാനോ
കഴുത്തുമൂടിക്കനപ്പിക്കാനോ ഇനി മുടിയില്ല മുടിയില്ല!
ഹോ ഹോ മുടിയില്ല!
നീന്തുമ്പോൾ പൂച്ചക്ക് മുടിയുണ്ടാകില്ല
മീനുകളെ നേരിട്ട് നീന്തിച്ചെന്നു പിടിക്കുന്നേരമൊന്നും
പൂച്ചക്ക് മുടിയില്ല,നീളൻ ചുരുളുകളില്ല
കടുംവെയിലത്ത് ആയിരം വാര നടന്നിട്ടും
എത്താഞ്ഞിട്ടു തന്നെയാണ്,
അല്ലാതെ വിശന്നിട്ടല്ല
പൂച്ച പുഴയിൽ ചാടിയത്.
ഒട്ടകത്തിനു ജലദോഷം വന്നത് എന്നിട്ടാണ്,
മഞ്ഞു തുറന്നു തുറന്നു പോകാൻ
തലയിൽ ഒരിത്തിരി കൂരമ്പുമുടി ഇല്ലായിരുന്നു.
എത്ര വിറച്ചിട്ടും തുമ്മീട്ടും
മൂക്കൊലിച്ചിട്ടും
ഒട്ടകത്തിനു മടുത്തില്ല
കാലാണെങ്കിൽ മുട്ടോളം
മഞ്ഞിലാഴുന്നുണ്ട്
മേലാണെങ്കിൽ...
ചെവിയാണെങ്കിൽ...
വാലാണെങ്കിൽ...
കള്ളിമുൾപ്പൂക്കാലം കണക്കെ
വെളുപ്പിനുള്ളിൽ ഒട്ടകം നിറങ്ങൾ കണ്ടു
കള്ളിമുൾപ്പൂക്കൾ.
ഞാൻ ഒട്ടകം.
ഞാൻ ഒട്ടകം.
പൂക്കൾ കരഞ്ഞു.
എത്ര കാത്തിരുന്നിട്ടും ഒട്ടകക്കൂട്ടംവന്നില്ല.
മഞ്ഞ് നന്നേ പിടിച്ചു.
തലയില നിറയെ പൂക്കൾ
ചെവിയിലൂടെ പണ്ട് തിന്ന ചിലന്തികൾ
പുറത്തോട്ട് പ്രേത പ്രവേശനം.
ഒട്ടകം ഒന്നും കണ്ടില്ല
ചിരിച്ചു.
മഞ്ഞിൽ ഇല്ലാത്ത നിറങ്ങൾ കണ്ടു
അതിരിലെവിടെയോ നിന്ന്
സ്വന്തം നെറ്റിയിലേക്ക് ഉമ്മ വെച്ച
ഒരു തോക്കിൽ നിന്ന്
കുമുകുമാന്ന് സ്വന്തം ചോര ഒഴുകുന്നതും കണ്ടു.