2014, ഫെബ്രുവരി 8, ശനിയാഴ്‌ച


അവസാനത്തിന്റെ നിറം

3 November 2013 at 01:32
    ലോകമവസാനിക്കാൻ പോവുന്നതിന്റെ തലേ ദിവസം ഭൂമിയാകെ വിളറി.ഒരു പെണ്ണും ഒരാണുമൊഴികെ ബാക്കിയെല്ലാവരും അന്ധരായി. മറ്റാരും തങ്ങളെ കാണുന്നില്ലെന്ന് മനസ്സിലായ ശേഷം അവർ ഉടുപ്പുകൾ ഊരിക്കളഞ്ഞു.അവസാനത്തിന്റെ ചൂട് അതിഭീകരമായിരുന്നു.അന്ധരായവരും ഉടുപ്പുകൾ കീറിക്കളഞ്ഞു തുടങ്ങി . ജലദോഷം കൊണ്ടും തുമ്മൽ കൊണ്ടും അവശമായത് പോലെ അവരുടെ മുഖം വിങ്ങി വീർത്തു തുടങ്ങിയിരുന്നു.അവൾക്ക് കാലുകളും അയാൾക്ക് തലയും തണുത്തു...അയാളുടെ ചുരുണ്ട മുടിക്കൂട്ടങ്ങൾ വേർപെടുകയും ഓരോന്നും കൊഴിഞ്ഞുവീഴാനും തുടങ്ങി. തണുത്തു മരവിച്ച കാലിലേക്ക് കടും നീല നിറമുള്ള കമ്പിളിക്കാലുറ വലിച്ചു കേറ്റിക്കൊണ്ട് അവൾ ചുറ്റുംനോക്കി . നിറങ്ങൾ കാണാനില്ല. അയാൾ മഴയെക്കുറിച്ച് ആലോചിക്കുകയായിരുന്നു,ഓരോ മഴയും ഏറ്റുകുടിച്ച്,അതിൻറെ ഉന്മാദത്തിൽ വരച്ചു തീർത്ത ചിത്രങ്ങൾ  തലയിൽ  ഓടി നടക്കാൻ തുടങ്ങി...വിളർത്ത പാറകള്ക്കിടയിലെക്ക് അവൾ പതുക്കെ നടന്നു . അയാളവളെ വിളിക്കാൻ തുടങ്ങി.
പക്ഷെ പേര് മറന്നുപോയി.കടുംനീല നിറമുള്ള കാലുറയും അദൃശ്യമായി. തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ നിറങ്ങളുണ്ടായിരുന്നു .അവളുടെ പാവാടയും അയാളുടെ ഉടുപ്പും കൂട്ടിക്കെട്ടി നിറംകെട്ട രണ്ടു മരങ്ങളിൽ കൂട്ടിക്കെട്ടി ...നിറം കെട്ട ഇലകളുടെ നിഴൽ അവരുടെ ഇരുണ്ട തൊലിയിൽ പതിച്ചു .
    നിറങ്ങളെ അവർ ആണ്‍ നിറമെന്നും പെണ് നിറമെന്നും വേർതിരിച്ചു .
    ഭൂമി ഒന്ന് അനങ്ങിയിരുന്നു.
എന്നത്തെയും  പോലെ അവൾ കറുത്ത മുഖങ്ങളും ചുവന്ന ഉടുപ്പുമിട്ട,എണ്ണമില്ലാത്ത തലകൾ പേറുന്ന പെണ്ണിനെ വരച്ചു.
അവൾക്കു ചുറ്റിലും പെണ്‍ നിറം കൊണ്ട് നൂലുറപ്പുള്ള പട്ടം പോലും കുടുങ്ങിച്ചത്ത മരച്ചില്ലകൾ വരച്ചു.
എല്ലാ കറുപ്പിനും ചുവപ്പിനും പെണ്‍ നിറ ത്തിനും ശേഷം ഒരു നക്ഷത്രം വരക്കാൻ മറന്നുപോയി. ഇടത്തെ കൈപ്പത്തിയിലെ നിറമില്ലാത്ത നക്ഷത്രം ഇലകൾ കൊണ്ട് പറിച്ചെടുത്ത് അവൾ അതിലൊട്ടിച്ചു  വെച്ചു."ഇത് എന്റെ അടയാളം"എന്ന് അവൾ പറഞ്ഞതു കേട്ട് വിറച്ച് വിറച്ചാണെങ്കിലും അയാൾ  ഉറക്കെ പറഞ്ഞു:" ഞാൻ ആകെത്തന്നെ ഒരടയാളമായിരുന്നു, ഉന്മാദത്തിന്റെ,വേദനയുടെ .. ഞാൻ വരക്കാം...എന്റെ ഒടുവിലത്തെ ചിത്രം .അതിൽ നീ പറയുന്ന പോലെ ഞാനെന്റെ അടയാളം പതിപ്പിക്കും
..ആണ്‍ നിറം കൊണ്ട്."
ഭൂമി ഒന്നുകൂടി അനങ്ങിയിരുന്നു.
ഇത്തവണ ശക്തി കൂടുതലായിരുന്നു.
മേഘങ്ങൾ വെളുപ്പും നീലയുമല്ലാതെ ചില്ലുപൊടി കണക്കെ ഉതിർന്നു തുടങ്ങി.അവളുടെ കണ്‍പോളകൾ മുറിഞ്ഞു...ചോര കവിളുകളിലൂടെ നിറമില്ലാതെ ഒഴുകി.അതുകൊണ്ട് അയാൾക്ക്‌ മുറിഞ്ഞത് അവളോ ,അവള്ക്ക് മുറിഞ്ഞത് അയാളോ കണ്ടില്ല.പിന്നെ വലിയ വലിയ മേഘക്കഷ്ണങ്ങൾ വീണു തുടങ്ങി.അയാളുടെയും അവളുടെയും ഉടുപ്പുകൾ കൊണ്ടുണ്ടാക്കിയ കാൻവാസ് കീറി...അവസാനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് അവൾ അയാളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു...ആകപ്പാടെ കീറിമുറിഞ്ഞ മുഖങ്ങളിൽ അവർ ഉമിനീരു കൊണ്ട് ചിത്രങ്ങൾ വരച്ചു.
നിറമില്ലാത്ത ചോരയും നിറമില്ലാത്ത ഉമിനീരും ചേർന്നപ്പോൾ പുതിയൊരു നിറ മുണ്ടായി. മുറിഞ്ഞ മുഖത്തെ ഉമ്മകൾ എന്നാൽ പഴകിത്തീരാത്ത,എന്നാൽ ഒടുങ്ങാൻ പോകുന്ന ഒരു ലോകത്ത് പിറക്കുന്ന കുഞ്ഞിനെപ്പോലെയാണെന്ന് അയാളോർമ്മിച്ചു.
കീറിയ കാൻവാസിൽ അയാൾ ആണ്‍ നിറം വാരിത്തെക്കാൻ തുടങ്ങി...അയാൾ ആൾക്കൂട്ടം വരച്ചു..
ആണും പെണ്ണുമുള്ള  ആൾക്കൂട്ടം.അതിൽ അവളുടെ മുഖം കൂടി വരച്ചു വെച്ചു. അവസാനത്തിനു ഒരു മണിക്കൂർ മുമ്പ്‌ ,അയാളുടെ മുഖത്തെ ഉമിനീരും നിറമില്ലാത്ത ചോരയും ഉണ്ടാക്കിയ പുതിയ നിറം കൊണ്ട് അവൾ പിന്നെ വേറൊരു ചിത്രം വരയ്ക്കാൻ തുടങ്ങി; അത് പെണ് നിറമോ ആണ്‍ നിറമോ അല്ലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ