2014, നവംബർ 19, ബുധനാഴ്‌ച

അപ്പനല്ലാത്ത അപ്പൻ -

അയാളെ അവൾക്ക് "അപ്പാ " എന്ന് വിളിക്കാൻ തോന്നി.
അകത്തെ സ്നേഹത്തിന്റെ കുഴികളിൽ കുളിപ്പിച്ചെടുത്ത്
 അവളിന്നേ വരെ ആരെയും അങ്ങനെ വിളിച്ചിട്ടില്ല.
ഇരുട്ടിൽ കുതിച്ചു പാഞ്ഞു വരുന്ന
ഒരു തീവണ്ടിയുടെ പിന്നിൽ വലിഞ്ഞു കേറി
 അറിയാത്തിടങ്ങളിലേക്ക് പോകണമായിരുന്നിട്ടും ,
ഭൂഖണ്ഡങ്ങളുടെ അപരിചിതത്വവുമായി
മുന്നില് ചിരിച്ചു നില്ക്കുന്ന അപ്പനല്ലാത്ത അപ്പനെ കാത്തുനിന്ന്
അവൾ പോകാൻ വൈകി.
മുടിയിഴകളിൽ പല നേരങ്ങളിലായി വന്നിരുന്ന
ഇലകളും പൂക്കളും പുഴുവും വേണ്ടെന്നു പറഞ്ഞിട്ടും
അവള്ക്ക് കാട് വിട്ടു പോകാൻ തോന്നി.
അപ്പനല്ലാത്ത അയാളെ അപ്പാ എന്ന വിളിക്കണം.
ഇടയ്ക്കിടെ അയാളെ ഓർത്തുകൊണ്ട് മാത്രംനഷ്ടങ്ങളുടെ പുസ്തകം വായിച്ചു...
കണ്പീലികൾ തള്ളിയിട്ട കണ്ണട ചില്ലു പൊടിയായി.
അപ്പനല്ലാത്ത അപ്പൻ
ഏതോ തെരുവിലിരുന്ന് കവിതയെഴുതുന്നുണ്ടെന്നു സങ്കല്പിച്ചു.
അപ്പനല്ലാത്ത അപ്പൻ സ്വന്തം അച്ഛനെപ്പോലല്ല...
ഇഷ്ടമുള്ളവരെയെല്ലാം നല്ലോണം സ്നേഹിക്കാനറിയാം..
അപ്പനല്ലാത്ത അപ്പനും
അവളുടേത്‌ പോലെ അലമ്പ് തലമുടിയും ചോക്ലേറ്റ് നിറവുമാണ്..
അപ്പനല്ലാത്ത അപ്പനും അവളെപ്പോലെ ബസ്സിന്റെ സൈഡ് സീറ്റിലെ ഇരിക്കാറുള്ളൂ...
ഇന്നല്ലെങ്കിൽ നാളെ മരിച്ചു പോയേക്കാവുന്ന അവളും
ഇന്നല്ലെങ്കിൽ നാളെ മരിച്ചു പോയേക്കാവുന്ന അപ്പനല്ലാത്ത അപ്പനും
ഇപ്പഴും ഒന്നും മിണ്ടാതെ രണ്ടിടത്താണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ